മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രതികരിച്ച്‌ മന്ത്രി ജി സുധാകരന്‍. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താന്‍ പറഞ്ഞതെല്ലാം ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞദിവസം ജി സുധാകരനെതിരെ യുവതി പരാതി നല്‍കിയത്. മന്ത്രിയുടെ മുന്‍ പഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യ കൂടിയായ പരാതിക്കാരി അമ്ബലപ്പുഴ പൊലീസിലാണ് പരാതി നല്‍കിയത്. എസ്‌എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് യുവതി.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും പരാതി ഉയര്‍ന്നിരുന്നു.