സംസ്ഥാനത്തെ അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ബാലാവകാശ കമ്മീഷന്‍. സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി.

സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അംഗീകാരമില്ലാത്ത സ്‌കൂളുകളെ സംബന്ധിച്ച നാല് ഹര്‍ജികളിലാണ് കമ്മീഷന്‍ ഉത്തരവ്.

നീര്‍ച്ചാലിന്റെ ഭിത്തിയിലും പാലത്തിന്റെ തൂണുകള്‍ക്കിടയിലും പുറമ്പോക്ക് കൈയേറിയും സ്‌കൂളുകള്‍ നിര്‍മിച്ചിരിക്കുന്നു. സിബിഎസ്ഇ , ഐസിഎസ്ഇ, സംസ്ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന പല അണ്‍എയ്ഡഡ് സ്ഥാപങ്ങള്‍ക്കും അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്നും കമ്മീഷന്‍ കണ്ടെത്തി. അടുത്ത അധ്യയന വര്‍ഷം ഇത്തരത്തിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയും ഉറപ്പ് വരുത്തണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിലെ അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക തയാറാക്കി നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. അടച്ചുപൂട്ടുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ അംഗീകാരമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൗകര്യം ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടിയെടുക്കണം. എയ്ഡഡ് സ്‌കൂളുകളോട് ചേര്‍ന്ന് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവിലുണ്ട്.