മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്ബനിയായ എച്-എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്റ്റോറേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്.എസ്.ആര്‍.യു ഹുവേഗ് ജയന്റ് എന്ന ഭീമന്‍ കപ്പലാണ് ടെര്‍മിനല്‍ ആയി പ്രവര്‍ത്തിക്കുക. സിംഗപൂരിലെ കെപ്പല്‍ ഷിപ്‌യാര്‍ഡില്‍ നിന്നാണ് ഈ കപ്പല്‍ ജയ്ഗഢ് തുറമുഖത്തെത്തിച്ചത്. ഫ്‌ളോട്ടിങ് സ്റ്റോറേജ് ആന്റ് റിഗ്യാസിഫിക്കേഷന്‍ യൂണിറ്റ് (എഫ്.എസ്.ആര്‍.യു.) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) അടിസ്ഥാനസൗകര്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യത്തിലെ പുതിയൊരു അധ്യായമാണ് രാജ്യത്തെ ആദ്യ ഫ്‌ളോട്ടിങ് എന്‍.എന്‍.ജി ടെര്‍മിനല്‍ എന്ന് എച്ച്‌-എനര്‍ജി സി.ഇ.ഒ ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു.

2017ല്‍ നിര്‍മ്മിച്ച ഈ ഭീമന്‍ എല്‍.എന്‍.ജി കപ്പലിന് 1.7 ലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയും, 750 ദശലക്ഷം ഘനയടി റീഗ്യാസിഫിക്കേഷന്‍ ശേഷിയുമുണ്ട്. എച്-എനര്‍ജി ഈ ഫ്‌ളോട്ടിങ് ടെര്‍മിനലിനെ 10 വര്‍ഷത്തേക്കാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. 56 കിലോമീറ്റര്‍ നീളമുള്ള ജയ്ഗഡ്-ദാഭോല്‍ പ്രകൃതി വാതക പൈപ്പ്‌ലൈനിലേക്കുള്ള പ്രകൃത വാതകം ഈ ഫ്‌ളോട്ടിങ് എല്‍.എല്‍.ജി ടെര്‍മിനലില്‍ നിന്നായിരിക്കും വിതരണം ചെയ്യുക. ഇതോടെ നാഷണല്‍ ഗ്യാസ് ഗ്രിഡുമായും ഇതു ബന്ധിപ്പിക്കപ്പെടും. സാധാരണ വിതരണത്തിനായി ട്രക്ക് ലോഡിങിനും ഈ ടെര്‍മിനലില്‍ സംവിധാനമുണ്ട്. ഇതിനു പുറമെ ചെറിയ എല്‍.എന്‍.ജി കപ്പലുകളില്‍ പ്രകൃതി വാതകം റിലോഡ് ചെയ്യുന്നതിനും ഈ ഹുവേഗ് ജയന്റ് ഫ്‌ളോട്ടിങ് ടെര്‍മിനലില്‍ സൗകര്യമുണ്ട്.

ഫ്‌ളോട്ടിങ് സ്റ്റോറേജും റീഗ്യാസിഫിക്കേന്‍ സംവിധാനങ്ങളുമുള്ള എല്‍.എന്‍.ജി ടെര്‍മിനലുകള്‍ പ്രകൃതി സൗഹൃദവും കാരക്ഷമവുമായ രീതിയില്‍ പ്രകൃതി വാതക ഇറക്കുമതി ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് ഹിരനന്ദാനി പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി ഈ ടെര്‍മിനല്‍ ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.