പരീക്ഷകൾ മാറ്റിവയ്ക്കുന്ന കാര്യത്തിൽ പ്രഖ്യാപനം ഉടൻ നടത്തേണ്ടെന്ന ധാരണയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും സിബിഎസ്ഇയും തമ്മിൽ ഇക്കാര്യത്തിൽ നടന്ന ഉന്നതതല ആശയ വിനിമയത്തെ തുടർന്നാണ് തിരുമാനം. അതേസമയം, കൊവിഡ് സാഹചര്യം സങ്കീർണമായതിനാൽ പരീക്ഷകൾ മാറ്റിവയ്ക്കേണ്ടിവരും എന്ന നിഗമനനമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ളത്.

പക്ഷേ, പരീക്ഷ തീയതിക്ക് ഇനിയും സമയം ഉണ്ടെന്നതിനാൽ ഇത് സംബന്ധിച്ച നിർദ്ദേശം സിബിഎഎസ്ഇയ്ക്ക് തിരക്കിട്ട് നല്കില്ല. അതേസമയം സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തി. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ കേന്ദ്രസർക്കാരിന് കത്ത് അയച്ചു. കൊവിഡ് സാഹചര്യത്തിൽ പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകുന്നത് ആശങ്കജനകമാണെന്ന് കെജ്‌രിവാൾ കത്തിൽ അഭിപ്രായപ്പെട്ടു. പരീക്ഷകൾ നടത്താനുള്ള തിരുമാനം പിൻവലിച്ചില്ലെങ്കിൽ തിരിച്ചടി ഗുരുതരമാകുമെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ്.

അതേസമയം, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്കൂളുകളിലെ പരീക്ഷ മാറ്റി.