ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം.എ യൂസഫലിയോട് നഷ്ടപരിഹാരം ചോദിക്കുന്ന വ്യാജ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന സ്ഥലത്തിന്‍റെ ഉടമയുടേതെന്ന രൂപത്തിലാണ് ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍, ആ ശബ്ദ സന്ദേശം തേന്‍റതല്ലെന്ന് സ്ഥലമുടമ നെട്ടൂര്‍ സ്വദേശി പീറ്റര്‍ ഏലിയാസ് നികോളാസ് പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഹെലിേകാപ്റ്റര്‍ ഇറക്കിയ സ്ഥലം രണ്ടു കോടി രൂപക്ക് വില്‍ക്കാന്‍ വെച്ചതാണെന്നും ഇനി വില്‍പനയൊന്നും നടക്കില്ലെന്നും യൂസഫലിയോട് സ്ഥലമുടമ പറയുന്നതിന്‍റെ ഫോണ്‍ റെക്കോഡെന്ന വ്യാജേനയാണ് ശബ്ന സന്ദേശം പ്രചരിക്കുന്നത്. തക്കതായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉടമ ആവശ്യപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ലക്ഷം നഷ്ടപരിഹാരമായി നല്‍കാമെന്നും രണ്ടു കോടിയൊന്നും നല്‍കാനാകില്ലെന്നും യൂസഫലിയെന്ന വ്യജേന സംസാരിക്കുന്നയാള്‍ പറയുന്നുമുണ്ട്. രണ്ട് ലക്ഷം ചെറിയ തുകയാണെന്നും തക്കതായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തന്‍റെ സ്ഥലത്തു നിന്നും ഹെലികോപ്റ്റര്‍ എടുത്തുമാറ്റാന്‍ അനുവദിക്കില്ലെന്നും ‘ഉടമ’ പറയുന്നുണ്ട്.

താന്‍ മനസാ വാചാ കര്‍മണാ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഫോണ്‍ റെക്കോഡെന്ന വ്യാജേന പ്രചരിക്കുന്നതെന്ന് സ്ഥലമുടമ പീറ്റര്‍ പറയുന്നു. നഷട്പരിഹാരത്തിന് തനിക്ക് ഒരു അര്‍ഹതയുമില്ലെന്നും വ്യാജ സന്ദേശമുണ്ടാക്കിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ സന്ദേശത്തിനെതിരെ പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യൂസഫലിയോ മാധ്യമങ്ങളോ പരാതി നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു.