കെടി ജലീൽ രാജിവച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തിൽ ഇതുവരെ ഒരു അക്ഷരം പറഞ്ഞിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മുരളീധരൻ വ്യക്തമാക്കി.

“ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ആയതിനാൽ ജലീൽ മാത്രം രാജിവെക്കുന്നത് എന്ത് ധാർമികതയാണ്? ധാർമികതയുടെ കാര്യത്തിലാണെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമായിരുന്നു. ഈ രാജി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നീക്കമാണ്. ഈ നീക്കം കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമാവില്ല. മുഖ്യമന്ത്രി കൂടി രാജി വെച്ചാലേ ലോകായുക്ത നടത്തിയ പരാമർശത്തിൻ്റെ ശരിയായ അർത്ഥത്തിൽ അതിനു പരിഹാരം ഉണ്ടാവൂ.”- മുരളീധരൻ കൂട്ടിച്ചേർത്തു.