ബന്ധു നിയമനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്ത ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയ ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവ്.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഉത്തരവിറക്കിയതെന്നും, ന്യൂന പക്ഷ വികസന കോർപ്പറേഷനെ സംബന്ധിച്ച കാര്യങ്ങളിൽ ലോകായുക്തയ്ക്ക് ഇടപെടാൻ അധികാരപരിധിയില്ലെന്നുമാണ് ഹർജിയിൽ ജലീലിന്റെ വാദം. തന്റെ ഭാഗമോ, രേഖകളോ ലോകായുക്ത പരിശോധിച്ചിട്ടില്ല. ബന്ധു നിയമന വിഷയം നേരത്തെ ഹൈക്കോടതിയും ഗവർണറും പരിശോധിച്ചു തള്ളിയതാണെന്നും ജലീൽ പറയുന്നുണ്ട്.
ഹർജിയിൽ തീർപ്പുണ്ടാകും വരെ ലോകായുക്ത ഉത്തരവിന്മേലുള്ള തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ.ഹർജി ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, കെ.ബാബു എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും