സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൊവിഡ് ജാഗ്രത വർധിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ക്ഡൗൺ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത് തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദേശം. കൊവിഡ് പരിശോധന വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്നും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കൂടുതൽ വാക്‌സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.

നോൺ കൊവിഡ് ചികിത്സയെ ബാധിക്കാതെ കൊവിഡ് ചികിത്സ ക്രമീകരിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂട്ടായ ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പൂർണ്ണമായ അടച്ചിൽ ഇപ്പോൾ ആലോചിക്കുന്നില്ല.

ആൾക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ദേവസ്വം ബോർഡ് മുൻകൈ എടുക്കണമെന്നും ഒരുക്കങ്ങൾ പൂർത്തിയായ പശ്ചാത്തലത്തിൽ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.