സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്.

അതേസമയം എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനോടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം നിര്‍ദേശിച്ചത്. പരീക്ഷ നടത്താനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി.

കൊവിഡ് മഹാമാരിക്കിടെ പരീക്ഷ നടത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആയിരിക്കും എന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് ഹോട്ട്‌സ്‌പോട്ടാക്കി സിബിഎസ്ഇ പരീക്ഷ കേന്ദ്രങ്ങളെ മാറ്റരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പരീക്ഷ നടത്തിപ്പിന് ദേശീയ അടിസ്ഥാനത്തില്‍ ഒരു നയം വേണമെന്ന് ശിവസേനയും ആവശ്യപ്പെട്ടു.