തിരുവനന്തപുരം: കെ ടി ജലീലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജലീലിന്റെ ബന്ധുവിനായി ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം പറഞ്ഞു.

ബന്ധുനിയമനത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചത് യോഗ്യതയില്‍ മാറ്റം വരുത്തിയതു കൊണ്ടാണ്. ജലീലിനൊപ്പം മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ തുല്യപങ്കുണ്ട്. സത്യപ്രതിജ്ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. ലോകായുക്ത വിധിയെ തള്ളിക്കളയുകയും ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ഇടപാടുകളും ജലീല്‍ വഴിയാണ് നടത്തുന്നത്. വിദേശ കോണ്‍സുലേറ്റുമായി വഴിവിട്ട ബന്ധം, മാര്‍ക്ക് ദാനം, മലയാള സര്‍വ്വകലാശാല ഭൂമി വിവാദം എന്നിങ്ങനെ നിരവധി വിവാദങ്ങള്‍ ജലീലിനെതിരെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിച്ചത് ഇക്കാര്യം കൊണ്ടാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടെയും മതമൗലിക ശക്തികളിലേക്കുള്ള പാലമാണ് ജലീല്‍. രാജ്യത്തെ ഭരണഘടനയോടും ജനാധിപത്യത്തോടും ജലീലിന് പുച്ഛമാണെന്നും ഇ പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും കിട്ടാത്ത പരിഗണന ജലീലിന് കിട്ടുന്നതെന്തുകൊണ്ടാണെന്ന് സിപിഎം അനുഭാവികള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.