മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ശ്രീരാഗിന്റെ ഷർട്ട് കണ്ടെത്തി. കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്തു നിന്നാണ് ഉപേക്ഷിച്ച നിലയിൽ ഷർട്ട് കണ്ടെത്തിയത്.

കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ പ്രതിയുടെ ഷർട്ട് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം തിരിച്ചുപോയ ശ്രീരാഗിന് ഷർട്ട് ഉണ്ടായിരുന്നില്ലെന്ന് മൊഴിയുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രദേശത്ത് പരിശോധന നടത്തിയത്.

കൊല്ലപ്പെട്ട മൻസൂറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സന്ദർശനം നടത്തിയിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള മൻസൂറിന്റെ സഹോദരൻ മുഹ്‌സിനുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.