കൊച്ചി: വിവാഹിതരാകാതെ ഒന്നിച്ച്‌ താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതര്‍ക്ക് തുല്യമായി കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങള്‍ക്ക് മേലുള്ള അവകാശത്തിന് വിവാഹിത ദമ്ബതിമാരില്‍ നിന്നും വ്യത്യാസങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലനീതി നിയമ പ്രകാരം കുഞ്ഞിന്റെ സംരക്ഷണ കാര്യങ്ങളില്‍ അവിവാഹിത ദമ്ബതിമാര്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ജന്മം നല്‍കിയ മാതാപിതക്കള്‍ക്ക് കുഞ്ഞിന്മേല്‍ സ്വാഭാവിക അവകാശമുണ്ട്. നിയമപരമായ വിവാഹം നിര്‍ബന്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതരാകാതെ ഒരുമിച്ച്‌ താമസിച്ച ദമ്ബതികള്‍ക്ക് ഉണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയിക്ക് നല്‍കുകയും സമിതി കുഞ്ഞിനെ ദത്തു നല്‍കുകയും ചെയ്തിരുന്നു. പിന്നീട് കുഞ്ഞിനെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ദമ്ബതികള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ബാലനീതി നിയമം കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കാനുള്ളതാണ്. അമ്മ മാത്രമായി കുഞ്ഞിനെ വളര്‍ത്തുമ്ബോള്‍ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണം. കുഞ്ഞിന്റെ പിതാവ് വിട്ടു പോകുന്നതോടെ മാതാവ് സമൂഹത്തിന്റെ എതിര്‍പ്പ് നേരിട്ട് ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. പുരുഷന്റെ പിന്തുണയില്ലാതെ നിലനില്‍പ്പില്ലെന്ന് സ്ത്രീയ്ക്ക് തോന്നിയാല്‍ അവിടെ പരാജയപ്പെടുന്നത് സമൂഹമാണെന്നും കോടതി നിരീക്ഷിച്ചു.