രാജ്യത്ത് രണ്ടാം തരംഗ കൊവിഡ് അതിവേഗം പടരുന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കടുപ്പിച്ചു. പ്രതിദിന പോസിറ്റീവ് കേസുകളോടൊപ്പം മരണസംഖ്യ ഉയരുന്നതും രോഗമുക്തി നിരക്ക് താഴുന്നതും രാജ്യത്ത് ഏറെ ആശങ്കയായി. സമ്പൂര്‍ണ ലോണ്‍ ഇല്ലാതെ കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

ഇന്ന് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ടീക്കാ ഉത്സവിന് തുടക്കമാകും. ബുധനാഴ്ച വരെയാണ് വാക്‌സിന്‍ ഉത്സവമായി ആചരിക്കുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രതിരോധ മരുന്ന് കുത്തിവയ്ക്കാനാണ് ലക്ഷ്യമിടേണ്ടതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പ്രതിദിന പോസിറ്റീവ് കേസുകള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് 55,411 പുതിയ കേസുകളും 309 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 22 മണിക്കൂര്‍ കഴിയാത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാഫലം വിമാനത്താവളത്തില്‍ ഹാജരാക്കണം. പരിശോധന ഫലം കൈവശമില്ലാത്ത യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റീനും നിര്‍ദേശിച്ചു. കൊവിഡ് ദേശീയ പ്രശ്‌നമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയെ അറിയിച്ചു. വെന്റിലേറ്ററുകളുടെ ക്ഷാമത്തില്‍ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലന്‍ഡില്‍ ഇന്ന് മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം 28ആം തിയതി വരെയാണ് വിലക്ക്.