മേട മാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൊറോണ പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസുകളും എടുത്തവര്‍ക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്താം.

14നാണ് വിഷുക്കണി ദര്‍ശനം. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാകും.18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

ഇന്നലെ വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശബരിമല നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി പമ്പാ അണക്കെട്ട് തുറന്നിട്ടുണ്ട്. 18ന് രാത്രി 10ന് നട അടയ്ക്കും