ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. രാവിലെ മുതൽ ഉച്ചവരെയാണ് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ വസതിയിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ. ആരോപണങ്ങളെല്ലാം സ്പീക്കർ നിഷേധിച്ചു.

കഴിഞ്ഞ ദിവസം , 8-ാം തിയതി, സ്പീക്കറിനോട് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് അയച്ചിരുന്നു. എന്നാൽ ശാരീരികാസ്വാസ്ഥ്യം കാരണം അന്നും ഹാജരാകാൻ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്തത്.

കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കൊരു ബന്ധവുമില്ലെന്നും കോൺസുലേറ്റ് ജനറലുമായി വഴിവിട്ട ബന്ധമില്ലെന്നും സ്വപ്‌നാ സുരേഷുമായി ചേർന്ന് ഡോളർ കടത്തിന് സഹായം ചെയ്തിട്ടില്ലെന്നും സ്പീക്കർ കസ്റ്റംസിന് മൊഴി നൽകിയതായാണ് വിവരം.

സ്പീക്കറുടെ ഓഫിസ് ചോദ്യം ചെയ്തത് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് കസ്റ്റംസ് സംഘമെത്തിയതെന്നും നടന്നത് മൊഴിയെടുപ്പാണെന്നും എല്ലാ വവിവരും കസ്റ്റംസിന് കൈമാറിയെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.