ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ നടപടി കടുപ്പിച്ച് കസ്റ്റംസ്. സ്പീക്കറുടെ തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുകയാണ്. ചോദ്യം ചെയ്തതിന് പിന്നാലെയാണ് സ്പീക്കറുടെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നത്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്പീക്കറുടെ ഫ്‌ളാറ്റിനെ കുറിച്ച് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നത്. ഇന്നലെയും ഇന്നുമായാണ് പരിശോധന നടക്കുന്നത്. ഫ്‌ളാറ്റിൽ സന്ദർശനത്തിനെത്തിയവരുടെ അടക്കം വിവരങ്ങൾ കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.

സ്വപ്‌ന സുരേഷ് സത്യവാങ്മൂലമായി കോടതിയിൽ നൽകിയ മൊഴിയിലാണ് സ്പീക്കറുടെ ഫ്‌ളാറ്റിനെ കുറിച്ച് പരാമർശമുള്ളത്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ പ്രതിയായ സന്ദീപ് നായർ അടക്കമുള്ളവർ ഇവിടെ സന്ദർശനത്തിനെത്തിയതായാണ് സ്വപ്‌നയുടെ മൊഴിയിലുള്ളത്. ഈ ഫ്‌ളാറ്റിൽവച്ച് ഡോളർ ഇടപാട് നടന്നതായും സ്വപ്‌ന മൊഴിയിൽ ചൂണ്ടിക്കാട്ടിയതായാണ് പുറത്തുവന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന. കൊച്ചിയിൽ നിന്നെത്തിയ കസ്റ്റംസ് സംഘമാണ് സ്പീക്കറെ ചോദ്യം ചെയ്തതും ഫ്‌ളാറ്റിൽ പരിശോധന നടത്തുന്നതും.