സാക്രോഭാനോ: കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ രാപകൽ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് ഇറ്റലി ആദരമര്‍പ്പിച്ചപ്പോള്‍ അഭിമാനമായി മലയാളി കത്തോലിക്ക സന്യാസിനികളും. കമില്ലസ് സന്യാസിനീ സമൂഹാംഗങ്ങളും മലയാളികളുമായ സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴിയിൽ, സിസ്റ്റർ തെരേസ് വെട്ടത്ത് എന്നിവരാണ് ഇറ്റലിയിൽ അപൂര്‍വ്വ ആദരവിന് അര്‍ഹരായിരിക്കുന്നത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് കൊറോണ ബാധിതര്‍ക്കു വേണ്ടി രാവും പകലും കഠിനപ്രയത്നം നടത്തിയ സിസ്റ്റർ ഡെയ്സിയും സിസ്റ്റര്‍ തെരേസയും ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കി ആദരമര്‍പ്പിച്ചത്.

കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ ‘മാദ്രെ ജൂസെപ്പീന വന്നീനി ആശുപത്രി’ – യിൽ ഇരുപതോളം വർഷങ്ങളായി ശുശ്രൂഷ ചെയ്തുവരികയായിരിന്നു ഇരുവരും. 47 വയസ്സുള്ള സിസ്റ്റർ ഡെയ്സി ജൂസെപ്പീന വന്നീനി ആശുപത്രിയിലെ കോവിഡ് അടിയന്തര വാര്‍ഡിന്റെ കോര്‍ഡിനേറ്ററായാണ് സേവനം ചെയ്തുകൊണ്ടിരിന്നത്. സിസ്റ്റർ തെരേസ് ഇതേ ആശുപത്രിയിലെ എമര്‍ജന്‍സി റൂമിന്റെ കോര്‍ഡിനേറ്ററായി സേവനം ചെയ്തുവരികയായിരിന്നു. ആകെ എട്ട് വനിതാ നേഴ്സുമാര്‍ക്ക് മുനിസിപ്പാലിറ്റിയുടെ ആദരവ് ലഭിച്ചു.

കണ്ണൂര്‍ ചുങ്കക്കുന്ന് സ്വദേശിനിയാണ് സിസ്റ്റര്‍ ഡെയ്സി അണ്ണാത്തുകുഴിയിൽ. മാനന്തവാടി രൂപത നെല്ലിയോടി ഇടവകാംഗമായ സിസ്റ്റര്‍ തെരേസ, വെട്ടത്ത് പരേതനായ മത്തായിയുടെയും മേരിയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകളാണ്. മാർച്ച് എട്ടാം തീയതി ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു ഇത്തരം ഒരു പ്രോഗ്രാം മുനിസിപ്പാലിറ്റി സംഘടിപ്പിച്ചത്. മേയറിന്റെ നേതൃത്വത്തിൽ, ഒൻപതുപേരുടെയും പേരിൽ ഓരോ റോഡും താൽക്കാലികമായി സമർപ്പിക്കപ്പെട്ടു. മലയാളി കന്യാസ്ത്രീകളോടൊപ്പം ഇതേ ആശുപത്രിയിൽ ശുശ്രൂഷ ചെയ്യുന്ന ആഫ്രിക്കൻ രാജ്യമായ ബുർക്കീനാഫാസോയില്‍ നിന്നുള്ള സിസ്റ്റർ സബീനയുടെ പേരും പൊതു റോഡിന് നല്കിയിട്ടുണ്ട്.