നഷ്ടപരിഹാരത്തുക കൈമാറാതെ കടൽക്കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രിം കോടതിയിലെ കേസ് നടപടികൾ അവസാനിപ്പിക്കരുതെന്ന് കേരളം. സുപ്രിം കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നഷ്ടപരിഹാരത്തുകയായ പത്ത് കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കണം. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലി മുന്നോട്ടുവച്ച നിർദേശം ഇരകളുടെ കുടുംബങ്ങൾ അംഗീകരിച്ചതായും സംസ്ഥാന സർക്കാർ അറിയിക്കും.

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൈമാറിയെന്നും, വിഷയം ഒത്തുതീർന്നുവെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

ഇറ്റാലിയൻ നാവികരുമായി ബന്ധപ്പെട്ട ഹർജികൾ ഒൻപത് വർഷമായി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നാവികർക്കെതിരെ ഇന്ത്യയിൽ പ്രോസിക്യൂഷൻ നടപടി കഴിയില്ലെന്നും, ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നുമാണ് രാജ്യാന്തര ആർബിട്രേഷൻ കോടതി വിധിച്ചത്. ഈ വിധിയെ ഇന്ത്യ അംഗീകരിക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.