ബെയ്ജിങ്: മേഖലയില്‍ അധീശത്വമുറപ്പിച്ച് ചൈന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കെതിരെ തായ്വാനും ഫിലിപ്പീന്‍സും നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയും സഹായവുമായി യു.എസ്. തുടര്‍ച്ചയായി സൈനിക വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചും കടലില്‍ നാവിക സേനാ സാന്നിധ്യം വര്‍ധിപ്പിച്ചും ചൈന ഏറെയായി രണ്ട് അയല്‍ രാജ്യങ്ങള്‍ക്കെതിരെ പ്രകോപനം തുടരുകയാണ്.
കഴിഞ്ഞ ദിവസം ആണവ ശേഷിയുള്ള നാല് എച്ച്-6കെ ബോംബറുകള്‍, 10 ജെ- 16 ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ ഉള്‍പെടെ 20 യുദ്ധവിമാനങ്ങളാണ് തായ്വാന് വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നത്. അതോടെ, ചെറുത്തുനില്‍പിന്‍റെ ഭാഗമായി അതിര്‍ത്തിയില്‍ തായ്വാന് മിസൈലുകള്‍ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ബുധനാഴ്ചയും സമാനമായി യുദ്ധവിമാനങ്ങള്‍ തായ്വാന് വ്യോമാതിര്‍ത്തി കടന്ന് പറന്നത് മുന്നറിയിപ്പിന്‍റെ സൂചനയായി സംശയിക്കുന്നു.
തായ്വാനെയും ഫിലിപ്പീന്‍സിനെയും വേര്‍തിരിക്കുന്ന ബാഷി ചാനലിനുമുകളിലാണ് ചൈനീസ് യുദ്ധവിമാനങ്ങളില്‍ ചിലത് പറന്നത്.
ഏപ്രില്‍ ഒന്നിന് ചൈനീസ് ഡ്രോണുകള്‍ തായ്വാന് നിയന്ത്രണത്തിലുള്ള പ്രറ്റാസ് ദ്വീപുകള്‍ക്കു മേല്‍ പറന്നും ഭീഷണി സൃഷ്ടിച്ചു.
ഫിലിപ്പീന്‍സ് അധീനതയിലുള്ള വിറ്റ്സണ്‍ റീഫിലും ചൈനീസ് സൈനിക സാന്നിധ്യം ശക്തമാണ്. വേലിയിറക്കമുള്ള സമയത്ത് മാത്രം കരകാണുന്ന ഇവിടെ അടുത്തിടെയായി ചൈന കൂടുതല്‍ പിടിമുറുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്പ്രാറ്റ്ലി ദ്വീപുകള്‍, ഗ്രിയേഴ്സണ്‍ ദ്വീപുകള്‍, ജൂലിയന്‍ ഫിലിപ് റീഫ് തുടങ്ങിയവയെ ചൊല്ലിയും സംഘര്‍ഷം നിലനില്‍ക്കുന്നു. വിറ്റ്സണ്‍ റീഫില്‍ 220 ഓളം ചൈനീസ് കപ്പലുകള്‍ മാര്‍ച്ച് ഏഴിന് എത്തിയതായി ഫിലിപ്പീന്‍ നാഷനല്‍ ടാസ്ക് ഫോഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊടുങ്കാറ്റില്‍നിന്ന് അഭയം തേടി എത്തിയവയാണെന്ന് ചൈന വിശദീകരിക്കുന്നുണ്ടെങ്കിലും ഫിലിപ്പീന്‍സ് അത് അംഗീകരിക്കുന്നില്ല.
പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തായ്വാനോട് ഐക്യദാര്‍ഢ്യം പാറ പോലെ ഉറച്ചതാണെന്ന് യു.എസ് സ്റ്റേറ്റ് വിഭാഗം വക്താവ് നെഡ് പ്രൈസ് പറഞ്ഞു.