തമിഴ്‌നാട്ടില്‍ വോട്ടിങ് മെഷീന്‍ കടത്താന്‍ ശ്രമം. ഇരുചക്ര വാഹനത്തില്‍ ഇവിഎം കടത്താന്‍ ശ്രമിച്ച ചെന്നൈ കോര്‍പ്പറേഷനിലെ നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്‌കൂട്ടറില്‍ കടത്തിയത്. പ്രദേശവാസികള്‍ തടഞ്ഞതോടെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെത്തി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി.

ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്‌കൂട്ടറില്‍ കടത്തിയത്. 73 ശതമാനം പോളിങ് രേഖപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ദ്രാവിഡ പാര്‍ട്ടികള്‍. ഡിഎംകെ ശക്തികേന്ദ്രങ്ങളില്‍ വരെ മികച്ച പോളിങ് രേഖപ്പെടുത്തിയത് സര്‍ക്കാര്‍ വിരുദ്ധ വികാരം വ്യക്തമാക്കുന്നതെന്ന നിലപാടിലാണ് ഡിഎംകെ.
ക്ഷേത്രദര്‍ശനം നടത്തി സ്വന്തം ഗ്രാമത്തില്‍ തന്നെയാണ് ഒപിഎസ്സും ഇപിഎസ്സും. ജനകീയ പദ്ധതികള്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. എന്നാല്‍ അണ്ണാഡിഎംകെയുടെ പതനം പൂര്‍ണമാകുമെന്ന കണക്കുകൂട്ടലിലാണ് ദിനകരന്‍. നഗരമേഖലയില്‍ പോളിങ് ഉയര്‍ന്നത് കമല്‍ഹാസന്റെ മൂന്നാം മുന്നണിക്കും ആത്മവിശ്വാസം കൂട്ടുന്നു.

ഇതിനിടെ വിജയ്‌യുടെ സൈക്കിള്‍ യാത്രയുടെ പേരില്‍ വിവാദം കനക്കുകയാണ്. വിജയ്ക്ക് പിന്തുണയുമായി ഉദയനിധിക്ക് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. രാഷ്ട്രീയ സന്ദേശം നല്‍കിയുള്ള യാത്രയെന്ന് വിശേഷിപ്പിച്ച്‌ ആരാധകര്‍ പോസ്റ്റര്‍ പതിച്ചു. എന്നാല്‍ വാഹനതിരക്ക് ഒഴിവാക്കാന്‍ സൈക്കിള്‍ തിരഞ്ഞെടുത്തെതാണെന്നാണ് വിജയ് പിആര്‍ഒ സംഘത്തിന്റെ വിശദീകരണം.