എൻ. കെ പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി. ജെ മേഴ്‌സിക്കുട്ടിയമ്മ. എൻ. കെ പ്രേമചന്ദ്രൻ സകല വൃത്തികേടുകളുടേയും ഉസ്താതെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ് കോൺഗ്രസ് കൊണ്ടുനിർത്തിയ ആടുതല്ലിയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ എന്ന രീതിയിൽ പ്രചരിച്ച വാർത്തകളോടും മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. രാവിലെ പട്രോളിംഗിന് ഇറങ്ങിയ പൊലീസുകാർ വഴിയരികിൽ ഒരു കാറ് കത്തുന്നതാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു. വണ്ടി മാറ്റാൻ പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും കത്തട്ടെ എന്നായിരുന്നു ഷിജു വർഗീസ് നൽകിയ മറുപടി. അയാളെ പൊലീസ് കൂട്ടിക്കൊണ്ടുപോയി. ഷിജു വർഗീസ് കസ്റ്റഡിയിൽ എന്നത് ദുർവ്യാഖ്യാനം ചെയ്തു. പൊലീസ് ഇയാളെ കൂട്ടിക്കൊണ്ടുപോയി എന്നതാണ് തനിക്ക് ആദ്യം ലഭിച്ച വിവരം. ഇക്കാര്യത്തിൽ കണ്ണനല്ലൂർ പൊലീസ് ആണ് വിശദീകരണം നൽകേണ്ടത്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരെ മറ്റ് മണ്ഡലങ്ങളിലെത്തി പെയ്ഡ് വർത്തമാനം നടന്നെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.