ഷിക്കാഗോ ∙ ലക്ഷകണക്കിന് അമേരിക്കൻ പൗരന്മാരുടെ ജീവൻ അപഹരിച്ച കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന് പ്രസിഡന്റ് ബൈഡൻ സ്വീകരിച്ച ഉറച്ച നിലപാടുകൾക്ക് പിന്തുണ അഭ്യർഥിച്ചു കമല ഹാരിസ്. വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ഷിക്കാഗോ സന്ദർശിക്കാനെത്തിയതായിരുന്നു കമല. ഏപ്രിൽ 6 ചൊവ്വാഴ്ച പ്രത്യേക വിമാനത്തിൽ എത്തിചേർന്ന വൈസ് പ്രസിഡന്റിനെ ഷിക്കാഗോ മേയർ ലൈറ്റ് ഫുട്ട്, സെനറ്റർമാരായ ഡിക്ക് ഡർബിൻ, റ്റാമി ഡക്ക്‌വർത്ത്, കോൺഗ്രസ്മാൻ ഡാനി ഡേവിസ് ഗവർണർ പ്രിറ്റസ്ക്കർ എന്നിവർ ചേർന്നു സ്വീകരിച്ചു. ഷിക്കാഗോയിലെ മാസ് വാക്സിനേഷൻ സെന്ററുകൾ സന്ദർശിച്ചശേഷം നടത്തിയ പ്രസംഗത്തിൽ പാൻഡമിക്കിനെതിരെ ബൈഡൻ ഭരണകൂടം കൊണ്ടുവന്ന നിയമനിർമാണത്തേയും അമേരിക്കൻ ജോബ് പ്ലാനിനെ കുറിച്ചും കമല വിശദീകരിച്ചു. മഹാമാരിയിൽ ദുരന്തം അനുഭവിക്കുന്നവർ ഒറ്റക്കല്ല, അവരോടൊപ്പം ഞങ്ങൾ ഉണ്ടെന്നു കമല ഉറപ്പ് നൽകി.

പാസ്സോവറും റമദാനും ഈസ്റ്ററും ഒക്കെ ആഘോഷിക്കുന്ന ഈ അവസരത്തിൽ ഒരു പുതുക്കത്തിന്റെ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. മനോഹരമായ പുഷ്പങ്ങൾ വിടരുന്ന സ്പ്രിംഗ് കാലഘട്ടമാണിത്. ഇപ്പോൾ നാം മഹാമാരി എന്ന ടണലിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇതിനപ്പുറം വലിയൊരു പ്രകാശം നമ്മെ എതിരേൽക്കുമെന്നു നാം മറക്കരുത്.– കമല പറഞ്ഞു.

ജീവൻ നഷ്ടപ്പെടുന്നു, ജോലി നഷ്ടപ്പെടുന്നു, നമ്മുടെ കുട്ടികളുടെ സാധാരണ ജീവിതം നഷ്ടപ്പെടുന്നു. മനുഷ്യ ബന്ധങ്ങൾ പോലും മഹാമാരിക്കിടയിൽ നഷ്ടപ്പെടുന്നു. എന്നാൽ നിങ്ങൾ ഒറ്റക്കല്ല, ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും. ജോ ബൈഡൻ എക്കാലത്തേയും ഏറ്റവും വലിയ തൊഴിലാളി അനുകൂല പ്രസിഡന്റാണെന്നും ഭരണകൂടവും അതേ നിലപാടുതന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്നും കമല പറഞ്ഞു. രാഷ്ട്രനിർമാണത്തിനും പുരോഗതിക്കും തൊഴിലാളികൾക്കു മുഖ്യപങ്കുവഹിക്കാനാണെന്നും കമല ഹാരിസ് ഓർമ്മപ്പെടുത്തി.