അമേരിക്കയിൽ 53 വർഷമായി ജീവിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) വൈസ് ചെയർമാനും മുൻ യുഎൻ ഉദ്യോഗസ്ഥനുമായ ജോർജ് എബ്രഹാം ഇപ്പോഴും ഇന്ത്യൻ പൗരനാണ്. അതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐഡി മാത്രം മതിയായിരുന്നു വോട്ട് ചെയ്യാൻ. അമേരിക്കയിലെ പോലെയല്ല ഐഡി വേണം. എന്നാലും ഒരു ബലത്തിന് പാസ്പോർട്ടും എടുത്തു. വിദേശി ആണെന്നു ആരെങ്കിലും പറഞ്ഞാൽ ഇന്ത്യൻ പാസ്പോർട്ട് കാണിക്കാമല്ലോ. എന്തായാലും അതു വേണ്ടി വന്നില്ല.

രാവിലെ ആറരക്ക് തന്നെ ജോർജ് എബ്രഹാം വോട്ട് ചെയ്യാൻ പുറപ്പെട്ടു. ഏഴു മണിക്കു കല്ലിശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്ത് തുറന്നപ്പോൾ ആദ്യ വോട്ടറുമായി.

ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥി എം. മുരളിക്ക് വോട്ട് ചെയ്തു. മുരളി പാർട്ടിക്കാരൻ മാത്രമല്ല പഴയ സുഹൃത്തുമാണ്. വലിയ വിജയ സാധ്യതയുമുണ്ട്. പാർലമെന്റ് ഇലക്ഷനിൽ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അസംബ്ലിയിലേക്ക് വോട്ട് ചെയ്യുന്നത്.

നോക്കി നിൽക്കെ ക്യൂ ശക്തിപ്പെട്ടു. നല്ല തെളിച്ചമുള്ള കാലാവസ്ഥ. ജനം ഒഴുകിയെത്തുന്നു.

എന്തായാലും മധ്യതിരുവിതാംകൂറിൽ യുഡിഎഫ് വലിയ കുതിച്ചു ചാട്ടം തന്നെ നടത്തുന്നതായാണു കാണുന്നത്. ആദ്യം എഴുതി തള്ളിയവർ തന്നെ അമ്പരന്നു പോയിരിക്കുന്നു. ഇടതുപക്ഷം നിശബ്ദർ. മലബാർ മേഖലയിലാണ് അവരുടെ കണ്ണ്. ഇത് അതിശയം തന്നെ, ഈ ഇലക്ഷൻ ചരിത്രം കുറിക്കും.– ജോർജ് എബ്രഹാം പറഞ്ഞു.