ദുബായ് : യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച അശ്ലീല ഫോട്ടോഷൂട്ട് വീഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും നാടുകടത്താന്‍ തീരുമാനം. ദുബായ് അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാനാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ സ്തീകളടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായവരില്‍ ഒരു റഷ്യന്‍ പൗരനും ഉള്‍പ്പെടുന്നു. ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് പത്തിലേറെ സ്ത്രീകള്‍ നഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

യുഎഇ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഫോട്ടോഷൂട്ടെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. പൊതുസ്ഥലങ്ങളില്‍ പുലര്‍ത്തേണ്ട മാന്യതയ്ക്ക് വിരുദ്ധമാണ് ഈ പ്രവൃത്തിയെന്നും, സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.