മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു. ഫെബ്രുവരി ഒന്നിനാരംഭിച്ച പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്.

മ്യാന്മറില്‍ ജനാധിപത്യം അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെയാണ് പ്രതിഷേധം നടന്നത്. ഇതുവരെ കൊല്ലപ്പെട്ടവരില്‍ 46 പേര്‍ കുട്ടികളാണെന്നാണ് അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് പറയുന്നത്. സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പോപ്പിന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ മ്യാന്മറിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടന്നിരുന്നു. അതേസമയം പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്ന മ്യാന്മറിലെ പട്ടാള ഭരണകൂടത്തിന്റെ നടപടിയില്‍ ലോക രാഷ്ടങ്ങള്‍ നിലപാട് കടുപ്പിച്ചു. ഓങ്‌സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരിനെ അട്ടിമറിച്ച്‌ കഴിഞ്ഞ ഫെബ്രുവരി 1 ന് പട്ടാള ഭരണം പിടിച്ചെടുത്തതോടെയാണ് ബഹുജന പ്രക്ഷോഭം ആരംഭിച്ചത്.

ഇതിനോടകം 12 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. അതേസമയം ഈസ്റ്റര്‍ ദിനത്തില്‍ കോഴിമുട്ടയില്‍ മുദ്രാവാക്യങ്ങള്‍ എഴുതിയാണ് യാംഗോനിലും മറ്റു നഗരങ്ങളിലും പ്രതിഷേധക്കാര്‍ അണിനിരന്നത്. വരും ദിവസങ്ങളിലും പ്രതിഷേധം കടുക്കാനാണ് സാധ്യത.