അമ്മാന്‍: ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്ന് ജോര്‍ദാന്‍ ഉപ പ്രധാനമന്ത്രി അയ്മാന്‍ സഫാദി. ജോര്‍ദാനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ശരിയായ സമയത്തെക്കുറിച്ച്‌ വിദേശ കക്ഷികളുമായുള്ള ആശയവിനിമയം നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉപപ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള നടപടികളെക്കുറിച്ച്‌ രാജകുമാരന് മുന്നറിപ്പ് നല്‍കിയതായി സൈനിക വൃത്തങ്ങള്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

താന്‍ വീട്ടു തടങ്കലിലാണെന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ അര്‍ധ സഹോദരനായ ഹംസ രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഈ കാര്യം വെളിപ്പെടുത്തി ഹംസയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജോര്‍ദ്ദാന്‍ രാജകുടുംബത്തിലെ വിള്ളല്‍ പുറംലോകം അറിയുന്നത്. നിരവധി ഉന്നത വ്യക്തികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

താന്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്ന്, ജോര്‍ദ്ദാനിലെ ഭരണകൂടം കഴിവില്ലാത്തവരും അഴിമതിക്കാരുമാണെന്നും ഹംസ പുറത്തുവിട്ട വീഡിയോയില്‍ ഹംസ ആരോപിക്കുന്നു. രാജ്യത്തെ പട്ടാള മേധാവിയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ലെന്നും ജനങ്ങളെ കാണുന്നതില്‍നിന്നു തടയുകയാണെന്നും ഹംസ ആരോപിക്കുന്നു. തന്റെ സുരക്ഷ ക്രമീകരണങ്ങള്‍ പിന്‍വലിച്ചതായും തനിക്ക് ടെലിഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിലക്കിയെന്നും ഹംസ ആരോപിച്ചു. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വഴിയാണ് ഇദ്ദേഹം ദൃശ്യങ്ങള്‍ അയച്ചത് എന്നാണ് ബിബിസി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളി ഉയര്‍ത്തിയെന്നാണു രാജകുമാരനെ മറ്റുമെതിരായ കുറ്റാരോപണത്തിന് പിന്നില്‍ എന്നാണ് ജോര്‍ദ്ദാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നത്. അന്തരിച്ച ഹുസൈന്‍ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്‌നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകനാണ് ഹംസ. 2004ല്‍ അബ്ദുല്ല രണ്ടാമന്‍ അധികാരം ഏറ്റെടുത്തതോടെ ഹംസയുടെ രാജ കിരീടത്തിനുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു.