വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ കുരിശിലെ ത്യാഗത്തെ അനുസ്മരിക്കുന്ന വിവിധ ട്വീറ്റുകള്‍ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുവിൻറെ കുരിശ് സ്നേഹത്തിൻറെയും സേവനത്തിൻറെയും സമ്പൂർണ്ണ ആത്മദാനത്തിൻറെയും ആവിഷ്ക്കാരമാണെന്ന് “ദുഃഖവെള്ളി” (#GoodFriday) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശങ്ങളിലൊന്നില്‍ കുറിച്ചു. “ക്രിസ്തുവിൻറെ കുരിശ് സ്നേഹത്തെയും സേവനത്തെയും സമ്പൂർണ്ണ ആത്മദാനത്തെയും പ്രകടിപ്പിക്കുന്നു. സത്യമായും അത്, ജീവൻറെ, സമൃദ്ധമായ ജീവൻറെ വൃക്ഷമാണ്”- ട്വീറ്റില്‍ പറയുന്നു.

മറ്റൊരു ട്വീറ്റില്‍ ക്രിസ്തുവിൻറെ കുരിശ് ദൈവത്തിൻറെ നിശബ്ദ സിംഹാസനമാണെന്ന് പാപ്പ രേഖപ്പെടുത്തി. “ക്രിസ്തുവിൻറെ കുരിശ് ദൈവത്തിൻറെ നിശബ്ദ സിംഹാസനമാണ്. അനുദിനം നമ്മൾ അവിടുത്തെ മുറിവുകളിലേക്കു നോക്കുന്നു. മുറിവുളവാക്കിയ ആ വിടവുകളിൽ നമ്മുടെ ശൂന്യതയും നമ്മുടെ പോരായ്മകളും പാപമുണ്ടാക്കിയ മുറിവുകളും നാം തിരിച്ചറിയുന്നു. നമുക്കായി തുറന്നതാണ് അവിടത്തെ മുറിവുകൾ. ആ മുറിവുകളാൽ നമ്മൾ സൗഖ്യം പ്രാപിച്ചു.” അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ആകെ 40 മില്യണ്‍ പേരാണ് ഫ്രാന്‍സിസ് പാപ്പയെ ട്വിറ്ററില്‍ പിന്തുടരുന്നത്.