മലയാള സിനിമ പ്രേമികള്‍ക്ക് ഒരു കാലത്ത് ഏറെ സുപരിചിതയായ താരമാണ് കുട്ട്യേടത്തി വിലാസിനി. നിരവധി സിനിമകളിലൂടെ നായികയായും സഹനടിയായും എല്ലാം തന്നെ താരം തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്നത്തെ കാലത്ത് നേരിടേണ്ടി വന്ന മത്സരങ്ങളെ കുറിച്ചും വേര്‍തിരിവുകളെ കുറിച്ചുമൊക്കെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
ഇപ്പോഴത്തെ പിള്ളേരുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് അറിയില്ല. പണ്ട് നടിമാര്‍ക്ക് പ്രത്യേക വാഹനവും ഭക്ഷണവും ഉണ്ടായിരുന്നു. ആ ഭക്ഷണം ഇല്ലാതെയാക്കിയത് പിജെ ആന്റണിയാണ്. ബക്കര്‍ സംവിധാനം ചെയ്ത ചൂള എന്ന സിനിമയില്‍ അഭിനയിക്കുമ്ബോഴാണത്. സിനിമയിലെ മെയിന്‍ ആയി അഭിനയിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഭക്ഷണമായിരിക്കും. മറ്റുള്ളവര്‍ക്ക് വേറെ ആയിരിക്കും. പക്ഷേ ഇന്നത് ഇല്ല.
സീരിയലിലും ഇല്ല. എല്ലാവര്‍ക്കും ഒരുപോലത്തെ ഭക്ഷണമാണ്. അന്ന് പിജെ ആന്റണിയാണ് അതിന് മുന്‍കൈ എടുത്തത്. അതിന് ശേഷമാണ് എല്ലാവര്‍ക്കും ഒരുപോലെ ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയത്. അദ്ദേഹം ഭയങ്കരമായി തെറി വിളിക്കുന്ന ചൂടനായ ആളായിരുന്നു. തിലകനും ചൂടനായ നടനാണ്. നസീറിന്റെ കൂടെ അഭിനയിക്കാന്‍ അന്ന് നടിമാര്‍ തമ്മില്‍ മത്സരമായിരുന്നു. നായികയാവണമെന്ന് നിര്‍ബന്ധമില്ല. അമ്മ വേഷമോ മുത്തശ്ശിയോ വീട്ടിലെ ജോലി ചെയ്യുന്നതോ ഏതായാലും കുഴപ്പമില്ലായിരുന്നു.
കടത്തനാടാന്‍ അമ്ബാടിയിലാണ് ഞങ്ങള്‍ തമ്മില്‍ കോംബിനേഷന്‍ സീനുള്ളത്. അന്ന് മോഹന്‍ലാല്‍, ശ്രീനിവാസന്‍, നസീര്‍ സാര്‍ എന്നിവരുമുണ്ട്. മധു സാറിനൊപ്പം രണ്ട് സിനിമകളില്‍ നായികയായിരുന്നു. ആദ്യ നായിക ഞാനാണെങ്കിലും രണ്ടാമത് ഷീല വരും. അന്ന് എല്ലായിടത്തും മുന്നിട്ട് നിന്നത് അവരാണ്. ഇന്നും ആ ചങ്ങലയുണ്ട്. ഒരു സംവിധായകന്‍ ഒരു പടമെടുത്ത് കഴിഞ്ഞാല്‍ അവരെ തന്നെ പിന്നെയും വിളിക്കും.
പടമില്ലാത്ത എന്നെ പോലെ നിരവധി പേരുണ്ടാവും. ഞാനൊരു സിനിമ ചെയ്തിട്ട് എത്രയോ കാലമായി. ഷീല, ശാരദ, ജയഭാരതി, കനകദുര്‍ഗ തുടങ്ങിയ നടിമാരാണ് എല്ലാ സിനിമയിലും അഭിനയിക്കുന്നത്. സുകുമാരി ഇല്ലാത്ത പടം അന്നില്ല. എനിക്ക് തരാനിരുന്ന രണ്ട് പടം അവരാണ് എടുത്തതെന്നും വിലാസിനി ഓര്‍മ്മിക്കുന്നു.