കാസര്‍കോട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് നടത്തുന്ന നീതി യാത്ര ഇന്നാരംഭിക്കും. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയാണ് യാത്ര. വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള യാത്ര എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സംഭവം സംബന്ധിച്ച്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണത്തിന് പകരം പുനരന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് പെണ്‍കുട്ടികളുടെ മാതാവ്. കേസന്വേഷണം അട്ടിമറിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. തലമുണ്ഡനം നടത്തി ജനങ്ങളോട് നേരിട്ട് സംവദിക്കാനിറങ്ങുമെന്ന് മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 140 നിയോജക മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം നല്‍കുന്നുണ്ട്.