കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്‍തീപ്പിടിത്തം. ഏഴുപേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ഒരു ഓഫീസ് കെട്ടിടത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

നാല് അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു റെയില്‍വേ ഓഫീസറും ഒരു സുരക്ഷാജീവനക്കാരനുമാണ് മരിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്.

ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്. ടിക്കറ്റിങ് ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

12-ാം നിലയിലെ ലിഫ്റ്റിനുള്ളിലാണ് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലിഫ്റ്റിനുള്ളില്‍ ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഇവര്‍ മരിച്ചത്. കെട്ടിടത്തിന്റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ 25-ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

രാത്രി 11 മണിയോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. തീപ്പിടിത്തം ഉണ്ടായതിനിടെ ലിഫ്റ്റ് ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് മമത പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തീപ്പിടിത്തം ഉണ്ടായത് റെയില്‍വേയുടെ കെട്ടിടത്തിലാണെന്നും റെയില്‍വേയ്ക്കാണ് ഉത്തരവാദിത്തമെന്നും മമത പറഞ്ഞു. കെട്ടിടത്തിന്റെ രൂപരേഖ കൈമാറാന്‍ റെയില്‍വേയ്ക്ക് സാധിച്ചില്ല. ദുരന്തത്തിന് മീതേ രാഷ്ട്രീയം കൊണ്ടുവരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ റെയില്‍വേയില്‍നിന്ന് ആരും സംഭവസ്ഥലത്ത് എത്തിയില്ലെന്നും മമത ചൂണ്ടിക്കാട്ടി.