തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് എട്ട് ദിവസം മാത്രം ശേഷിക്കെ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാല്‍ പരീക്ഷകള്‍ മാറ്റണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരീക്ഷ മാറ്റി വെക്കണമെന്ന് ഇടത് അധ്യാപക സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം പരീക്ഷ മാറ്റിവെക്കുന്നത് വിദ്യാര്‍ത്ഥികളെ വലയ്ക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പറയുന്നു.

പരീക്ഷ മാറ്റിവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്. മാര്‍ച്ച്‌ 17 മുതല്‍ 30 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.