കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണരായി വിജയൻ. അമിത് ഷാ കേരളത്തെ അപമാനിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയുടെ മനുഷ്യരൂപമാണ് അമിത് ഷാ. വർഗീയതക്കായി അമിത് ഷാ എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അമിത് ഷായോട് മുഖ്യമന്ത്രി മറുചോദ്യങ്ങളും ഉന്നയിച്ചു. സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് സംഘപരിവാറുകാരനല്ലേ? തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിൻ്റെ നിയന്ത്രണത്തിലല്ലേ? കള്ളക്കടത്ത് തടയാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനല്ലേ? നയതന്ത്ര ബാഗേജല്ല എന്ന് പറയിപ്പിച്ചത് ഷായുടെ പാർട്ടി ചാനൽ പ്രവർത്തകനല്ലേ? കള്ളക്കടത്തിൽ കേന്ദ്രസഹമന്ത്രിക്ക് പങ്കുണ്ടെന്ന് അമിത് ഷായ്ക്ക് അറിയില്ലേ? മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന മൊഴി ശ്രദ്ധയിലില്ലേ? അന്വേഷണ ഏജൻസികളെ തിരിച്ചത് ബിജെപി-കോൺഗ്രസ് സഖ്യമല്ലേ? എന്നും അദ്ദേഹം ചോദിച്ചു.

മുസ്ലിം എന്ന വാക്കുപയോഗിക്കുമ്പോൾ വല്ലാത്ത കനം അനുഭവപ്പെടുന്നു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നാട്ടിൽ വന്നാണ് അമിത് ഷായുടെ ഉറഞ്ഞുതുള്ളൽ. ഏതെങ്കിലും തട്ടിക്കൊണ്ടു പോകലിൻ്റെ ഭാഗമായി താൻ ജയിലിൽ കിടന്നിട്ടില്ല. ആരാണ് അങ്ങനെ കിടന്നത് അമിത് ഷാ സ്വയം ആലോചിച്ചുനോക്കട്ടെ. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിചേർക്കപ്പെട്ട ആളാണ് അമിത് ഷാ. ആ കേസ് വിധി പറയാനിരുന്ന ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഗുജറാത്തിൽ നടന്നത് വർഗീയ കലാപമല്ല, വംശഹത്യ ആണ്. സ്വന്തം സംസ്കാരം വച്ച് മറ്റുള്ളവരെ അളക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.