കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ ബിജെപി. ആംബുലന്‍സില്‍ മമതാ ബാനര്‍ജിയുടെ ചിത്രമുപയോഗിക്കുന്നതിനെതിരെ ചോദ്യമുയര്‍ത്തി പാര്‍ട്ടി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് മമതാ ബാനര്‍ജിയുടെ വലിയ പോസ്റ്ററുകളുള്ള ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുഴുവന്‍ ലംഘിക്കുകയാണെന്ന് അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
മമതാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതും സര്‍ക്കാര്‍ സ്ഥലങ്ങളിലെ മറ്റ് നിരവധി പോസ്റ്ററുകളും കണക്കിലെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശത്തും വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റല്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കാന്‍ കഴിഞ്ഞദിവസം കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.