ന്യൂയോർക്ക് ∙ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക് നൽകിയിട്ടുള്ള അവകാശങ്ങളിൽ കർശന നിയന്ത്രണം ഏ ർപ്പെടുത്തികൊണ്ടു കേന്ദ്ര സർക്കാർ മാർച്ച് നാലിനു പുറത്തിറക്കിയ പുതിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അമേരിക്ക ,യൂറോപ്യൻ യൂണിയൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഒസിഐ കാർഡുള്ള ഇന്ത്യക്കാരെ വളരെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം സർക്കാർ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു നൽകിയ നിവേദനത്തിൽ പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, പ്രസിഡന്റ് എം പി സലിം, ജനറൽ സെക്രട്ടറി ജോൺ വർഗീസ്, അമേരിക്കൻ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവർ ഒപ്പുവച്ചു.

2005 ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിൽ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒസിഐ കാർഡുള്ളവർക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955-ലെ പൗരത്വ നിയമത്തിനു കീഴിലെ സെക്ഷൻ 7 ബി പ്രകാരം കൊണ്ടുവന്ന പുതിയ ഉത്തരവിലൂടെ നഷ്ടമായിരിക്കുന്നത്. ഒസിഐ കാർഡുള്ള ഇന്ത്യാക്കാർ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ, പഠനങ്ങളോ, മതപ്രാഭാഷണമോ, മാധ്യമ പ്രവർത്തനമോ നടത്തണമെങ്കിൽ ഒസിഐ കർഡുള്ള ഇന്ത്യാക്കാർക്ക് ഇനിമുതൽ പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും.

വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യൻ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒസിഐ കാർഡുള്ളവർക്കും ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ നിയമത്തോടെ ഇല്ലാതെയാകുന്നത്. പുതിയതായി സർക്കാർ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ്, വിദേശ ഇന്ത്യക്കാരെ സംബഡിച്ചു തികച്ചും നിരാശാജനകവും പ്രതിഷേധാത്മകവുമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികൾ ഉൾപ്പെടെയുള്ള സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും പിഎംഎഫ് മുന്നറിയിപ്പ് നൽകി.