ന്യൂഡല്‍ഹി: കോണ്‍വെന്‍റുകള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളുടെ താമസ സ്ഥലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഹോസ്റ്റലുകളും കെട്ടിട നികുതി ഒഴിവിന് അര്‍ഹമാണെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളിലാണു വിധി. 1975ലെ കേരള കെട്ടിടനികുതി ചട്ടത്തിന്റെ എല്ലാ വ്യവസ്ഥകളുടെയും പരിധിക്കുള്ളില്‍ വരുന്നതാണ് കന്യാസ്ത്രീമഠങ്ങളും ഹോസ്റ്റലുകളുമെന്ന് ജസ്റ്റീസുമാരായ രോഹിംഗ്ടണ്‍ നരിമാന്‍, ബി.ആര്‍. ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വിധിച്ചു. കേരള കെട്ടിട നികുതി നിയമത്തിലെ മൂന്ന് (ഒന്ന്) (ബി) വകുപ്പ് അനുസരിച്ച് മഠങ്ങളെയും ഹോസ്റ്റലുകളെയും കെട്ടിട നികുതിയില്‍ നിന്നൊഴിവാക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കി.

തൊടുപുഴയിലെ വിജ്ഞാനമാതാ പള്ളിയുടെ സമീപത്തുള്ളതും ന്യൂമാന്‍ കോളജില്‍ പഠിക്കുന്ന കന്യാസ്ത്രീകള്‍ താമസിക്കുന്നതുമായ കെട്ടിടത്തിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആരാധനാ മഠത്തിൽപ്പെട്ട സന്യസ്ത സമൂഹം ഹൈക്കോടതിയെ സമീപിച്ചത്. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അല്ലാത്തതുകൊണ്ടു കെട്ടിടനികുതിയിൽ നിന്നു ഒഴിവാക്കണമെന്നായിരിന്നു കോടതിയുടെ നിര്‍ദേശം. കേരള ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.

മതവും വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ നികുതിയിളവ് നല്‍കാനാവൂ എന്നാണു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. കന്യാസ്ത്രീകള്‍, പുരോഹിതര്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, വിദ്യാര്‍ഥീ ഹോസ്റ്റലുകള്‍ എന്നിവയ്ക്ക് മതം, വിദ്യാഭ്യാസം എന്നിവയുമായി നേരിട്ടു ബന്ധമില്ലെന്നും ഇത്തരം കെട്ടിടങ്ങളില്‍ മതവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.