വാക്‌സിന്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ കമ്ബ്യൂട്ടര്‍ അല്‍ഗൊരിതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാന്‍-ഇന്‍ഫ്‌ലുവന്‍സ വാക്സിനിലേക്കും പാന്‍-കൊറോണ വൈറസ് വാക്സിനിലേക്കുമുള്ള ഒരു വഴിത്തിരിവാകാന്‍ ഈ അല്‍ഗൊരിതത്തിന് കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ അല്‍ഗൊരിതം സൃഷ്ടിച്ചിരിക്കുന്നത് ഗവേഷകയായ കംപ്യൂട്ടേഷണല്‍ ബയോളജിസ്റ്റ് ബെറ്റ് കോര്‍ബറും ഭര്‍ത്താവ് ജെയിംസ് തീലറും ചേര്‍ന്നാണ്. പാന്‍-സ്വിന്‍ ഫ്ലൂ വൈറസ് വാക്സിനോട് അതായത് പന്നിപ്പനിയ്ക്ക് എതിരായ വാക്‌സിനോട് അടുത്ത് നില്‍ക്കുന്ന വാക്‌സിനാണ് പുതുതായി അല്‍ഗൊരിതം ഉപയോഗിച്ച്‌ കണ്ടെത്തിയിരിക്കുന്നത്.

ഈ പന്നിപ്പനി വാക്‌സിന്‍ നിലവില്‍ മൃഗങ്ങളില്‍ ഉപയോഗപ്രദമാകും. മറ്റൊരു പന്നിപ്പനി പകര്‍ച്ചവ്യാധി മനുഷ്യരില്‍ പടരാന്‍ തുടങ്ങിയാല്‍ ഫലപ്രദവും വേഗത്തിലുള്ളതുമായ വാക്‌സിന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കോര്‍ബര്‍ പറഞ്ഞു.

പുതിയ വാക്സിന്റെ രോഗപ്രതിരോധ പ്രതികരണങ്ങള്‍ അനുസരിച്ച്‌ വൈവിധ്യമാര്‍ന്ന വൈറല്‍ വേരിയന്റുകളില്‍ ശക്തമായ പ്രതികരണം കാഴ്ച്ച വയ്ക്കും എന്നതിന്റെ സൂചനകളാണ് ലഭിച്ചിട്ടുള്ളതെന്നും ഗവേഷകര്‍ പറയുന്നു. ഭാവിയില്‍ കൊറോണ വൈറസ് വേരിയന്റുകള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനും പാന്‍-കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനും ഇതേ തത്വങ്ങള്‍ ഉപയോഗിക്കാനാകുമെന്നും കോര്‍ബര്‍ പറഞ്ഞു.