സിപിഐഎം ജില്ലാ ഘടകങ്ങള്‍ തയാറാക്കി നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. നാളെ നടക്കുന്ന സംസ്ഥാന സമിതിയാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മന്ത്രിമാര്‍ ആരൊക്കെ മത്സര രംഗത്ത് ഉണ്ടാകണമെന്ന കാര്യത്തില്‍ സെക്രട്ടറിയറ്റിന്റെ തീരുമാനം നിര്‍ണായകമാകും.

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തരുത് എന്നായിരുന്നു സംസ്ഥാന സമിതിയുടെ മാര്‍ഗനിര്‍ദേശം. എന്നാല്‍ പല സ്ഥാനാര്‍ത്ഥികള്‍ക്കും ഇളവ് അനുവദിക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടറിയറ്റുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലകളില്‍ നിന്നുള്ള പട്ടിക പരിശോധിച്ച് തീരുമാനമെടുക്കും.

വിജയ സാധ്യതയെ ബാധിക്കുമെന്ന് സംസ്ഥാന നേതൃത്വം കരുതുന്ന പേരുകള്‍ പട്ടികയില്‍ ഉണ്ടെങ്കില്‍ വീണ്ടും ജില്ലാ ഘടകത്തിന് തിരികെ നല്‍കി വീണ്ടും ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടും. ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ മിക്കതും സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിക്കാനാണ് സാധ്യത. ചില മണ്ഡലങ്ങളില്‍ എതിരഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. വ്യത്യസ്ത അഭിപ്രായമുള്ള മണ്ഡലങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാകും.

ചില പ്രത്യേക സാഹചര്യങ്ങളില്‍ രണ്ട് തവണയിലധികം മത്സരിച്ച സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇളവ് നല്‍കും. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാറിനേയും കൊട്ടാരക്കരയില്‍ ഐഷ പാറ്റിയേയും, ാന്നിയില്‍ രാജു എബ്രഹാമിനേയും മത്സരിപ്പിക്കണമെന്ന് അതാത് ജില്ല ഘടകങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചര്‍ച്ച ചെയ്ത് സംസ്ഥാന സെക്രട്ടറിയറ്റ് അന്തിമ തീരുമാനമെടുക്കും.

മന്ത്രിമാരില്‍ ആരൊക്കെ മത്സര രംഗത്ത് വേണം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണം തുടങ്ങിയ കാര്യങ്ങളും രണ്ട് ദിവസമായി നടക്കുന്ന നേതൃയോഗങ്ങള്‍ തീരുമാനിക്കും. നാളെ വൈകിട്ട് സംസ്ഥാന സമിതി യോഗവും നടക്കുന്നുണ്ട്. സംസ്ഥാന നേതൃയോഗങ്ങള്‍ തയാറാക്കുന്ന പട്ടിക 11ന് ചേരുന്ന പിബി പരിഗണിച്ച് 12ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.