യോഗാ സെന്ററിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരിക്കുന്നത് സൗജന്യമായല്ല, 10 വര്‍ഷത്തെ പാട്ടത്തിനെന്ന് ശ്രീ എം. യോഗാ സെന്ററിനായി ഭൂമിക്കുവേണ്ടി രണ്ട് മാസം മുന്‍പ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇപ്പോഴാണ് അതിന് മന്ത്രിസഭയില്‍ അനുമതി ലഭിച്ചത്. ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. ലീസിനാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. 10 വര്‍ഷത്തെ ലീസിനാണ് ഭൂമി അനുവദിച്ചത്. ലീസ് തുക എത്രയാണെന്ന വിവരം ലഭിക്കുന്നതേയുള്ളൂവെന്നും ശ്രീ എം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ഇതുവരെ അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിച്ചാകാം ആരോപണം ഉന്നയിക്കുന്നത്. ആര്‍എസ്എസും – സിപിഐഎമ്മും തമ്മിലുള്ള ബന്ധം ശ്രീ എം ആണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. നല്ല കാര്യത്തിനായാണ് ചെയ്തത്. ഇതുവരെ ഒരു പാര്‍ട്ടിയിലെയും മെമ്പറല്ലെന്നും ശ്രീ എം പറഞ്ഞു.

സിപിഐഎം – ആര്‍എസ്എസ് സമാധാന ചര്‍ച്ചയെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കും പി.ജെ. കുര്യനും അറിയാമായിരുന്നു. ഉമ്മന്‍ചാണ്ടി, പി.ജെ. കുര്യന്‍ അടക്കമുള്ള നേതാക്കള്‍ക്ക് എന്നെ അറിയാം. രാഷ്ട്രീയ നേട്ടം ഇതില്‍ ഇല്ലെന്ന് അവര്‍ക്ക് അറിയാം. ഉമ്മന്‍ചാണ്ടിയൊക്കെ ഇക്കാര്യം പിന്നീട് അറിഞ്ഞിരുന്നു. അദ്ദേഹം നല്ല കാര്യമാണെന്നും പറഞ്ഞിരുന്നു. ചര്‍ച്ചയെക്കുറിച്ച് ഏറ്റവും നന്നായിട്ട് അറിയാവുന്നത് പി.ജെ. കുര്യനാണ്. നല്ല കാര്യത്തിനല്ലാതെ ഞാന്‍ ഇങ്ങനെയൊരു ചര്‍ച്ച നടത്തില്ലെന്ന് അദ്ദേഹത്തിന് അറിയാം.

അതേസമയം, രണ്ട് തവണ സിപിഐഎം- ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥ വഹിച്ചുവെന്ന് ശ്രീ എം പറഞ്ഞു. തിരുവനന്തപുരത്തും കണ്ണൂരിലുമാണ് ചര്‍ച്ച നടത്തിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍വരെയുള്ള പദയാത്ര കഴിഞ്ഞ് തിരിച്ച് വന്നശേഷമാണ് ചര്‍ച്ച നടന്നത്. 2016 ല്‍ ആയിരുന്നു ചര്‍ച്ചയെന്നും ശ്രീ എം പറഞ്ഞു.