തന്റെ പ്ലേറ്റില്‍ നിന്ന് അനുവാദമില്ലാതെ പൊറോട്ട എടുത്തുകഴിച്ചതിന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു. കോയമ്ബത്തൂര്‍ എടയാര്‍പാളയം സ്വദേശി ജയകുമാറാണ് (25) മരിച്ചത്. വെള്ളിങ്കിരി എന്നയാളാണ് കൊല നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ, തിങ്കളാഴ്ച രാത്രി 10.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ജയകുമാര്‍ മദ്യപിച്ചു. മദ്യപിക്കുന്നതിനിടയില്‍ സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ട ജയകുമാര്‍ മദ്യലഹരിയില്‍ തട്ടുകടയില്‍ എത്തി.
തുടര്‍ന്ന് വെള്ളിങ്കിരിയുടെ പ്ലേറ്റില്‍ നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട ജയകുമാര്‍ എടുത്തുകഴിക്കുകയായിരുന്നു. ഇത് വെള്ളിങ്കിരി ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തര്‍ക്കത്തെ തുടര്‍ന്ന് സമീപത്ത് കിടന്ന തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും വെള്ളിങ്കിരി നിരന്തരം അടിക്കുകയായിരുന്നു. അടിയേറ്റ ജയകുമാര്‍ സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയിലാണ് വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു