മസ്തിഷ്കത്തെ ഇനിയും മരുന്ന് കണ്ടുപിടിക്കാനാവാത്ത ദീര്‍ഘകാല രോഗങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ചില കളികള്‍ക്ക് ശേഷിയുണ്ടോ? മസ്തിഷ്കത്തിനേല്‍ക്കുന്ന ദീര്‍ഘകാല പരിക്കുകളും കളിയും തമ്മിലെ ബന്ധം അന്വേഷിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് തീരുമാനമെടുത്തിരിക്കുകയാണ്.
1996ല്‍ ഇംഗ്ലണ്ടിനെ ലോകകപ്പ് ചാമ്ബ്യന്മാരാക്കിയ സംഘത്തിലെ അഞ്ചാമത്തെ അംഗമായി സര്‍ ബോബി ചാള്‍ട്ടണ്‍ കഴിഞ്ഞ വര്‍ഷം മറവി രോഗത്തിന് അടിമയായിരുന്നു. ഫുട്ബാളിനെക്കാളേറെ തടിമിടുക്ക് പ്രധാനമായ റഗ്ബിയിലും സമാന പ്രശ്നങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. മാര്‍ച്ച്‌ ഒമ്ബതു മുതലാകും അന്വേഷണം. ശാസ്ത്രീയ തെളിവുകള്‍, കളിക്കാരുടെയും ബന്ധപ്പെട്ട സമിതികളുടെയും മൊഴികള്‍ എന്നിവ പരിശോധിച്ചാകും തീര്‍പ്പിലെത്തുക. നിലവില്‍ നിയമനടപടികള്‍ പുരോഗമിക്കുന്ന കേസുകള്‍ ഇതില്‍ പരിഗണനക്കെടുക്കില്ല.
ഫുട്ബാള്‍, റഗ്ബി എന്നീ മേഖലകളിലുള്ള താരങ്ങള്‍ക്ക് മസ്തിഷ്ക രോഗങ്ങള്‍ വരാന്‍ സാധ്യത തെളിയുന്ന പക്ഷം എന്തു നടപടികള്‍ സ്വീകരിക്കണമെന്നു കൂടി സമിതി പരിശോധിക്കും.
2019ല്‍ നടന്ന പഠനത്തില്‍ ഫുട്ബാള്‍ താരങ്ങള്‍ നാഡീവ്യവസ്ഥ തളര്‍ന്നുപോകുന്ന രോഗങ്ങള്‍ക്ക് കൂടുതലായി അടിമപ്പെടുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാണ് മുന്‍ സ്കോട്ലന്‍ഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ഗോര്‍ഡന്‍ മക്ക്വീന്‍ വാസ്കുലാര്‍ ഡിമെന്‍ഷ്യ ബാധിതനാണെന്ന് കണ്ടെത്തിയത്. മുന്‍ ഇംഗ്ലീഷ് താരം ജ്യോഫ് ആസില്‍ 2002ല്‍ മരണത്തിന് കീഴടങ്ങിയതും സമാന രോഗബാധിതനായാണ്.
തലക്കേല്‍ക്കുന്ന പരിക്ക് വില്ലനാകുന്നതിനാല്‍ കുട്ടികളെ ഹെഡിങ് പരിശീലിപ്പിക്കുന്നത് ഒഴിവാക്കാന്‍ നേരത്തെ നിര്‍ദേശമുയര്‍ന്നിരുന്നു. മുന്‍നിര ഫുട്ബാള്‍ ലീഗുകളുടെ ഭരണസമിതികളുള്‍പെടെ ഈ വിഷയം പരിശോധിച്ചുവരികയാണ്. ഇതിനായി രൂപവത്കരിച്ച സമിതിയില്‍ ഇംഗ്ലണ്ട് ഫുട്ബാള്‍ പരിശീലകന്‍ ഗാരെത് സൗത്ഗേറ്റുമുണ്ട്.
ബ്രിട്ടീഷ് പാര്‍ലമെന്‍റ് അന്വേഷണം ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്‍റ് സ്പോര്‍ട്ട് സമിതിയിലെ എം.പിമാരുടെ നേതൃത്വത്തിലാകും നടക്കുക. 1966ലെ ഇംഗ്ലീഷ് ലോകകപ്പ് സംഘത്തില്‍ ബോബി ചാള്‍ട്ടണു
പുറമെ നോബി സ്റൈറല്‍സ്, ജാക് ചാള്‍ട്ടണ്‍, മാര്‍ട്ടിന്‍ പീറ്റേഴ്സ്, റെയ് വില്‍സണ്‍ എന്നിവരും ഡിമെന്‍ഷ്യ ബാധിച്ചവരായിരുന്നു.