നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നവാഗതരെ അന്വേഷിക്കുന്ന വിവരം അറിഞ്ഞാണ് നിവിന്‍ പോളി ചാന്‍സ് ചോദിച്ച്‌ ചെല്ലുന്നത്. അങ്ങനെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവസാന റൗണ്ടില്‍ നിവിന്‍ പോളി തെരഞ്ഞെടുക്കപ്പെട്ടു.
നിവിന്‍ പോളിയുടെ സിനിമാജീവിതം ആരംഭിക്കുന്നതും വിനീതുമായി അദ്ദേഹത്തിനുള്ള സൗഹൃദം തുടങ്ങുന്നതും മലര്‍വാടിയിലൂടെയാണ്. നിവിന്‍ പോളിയുടെ ആദ്യ ഹിറ്റ് ചിത്രം സമ്മാനിച്ചതും വിനീതായിരുന്നു, തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ.
വിനീതിന്റെ പിറകെക്കൂടി മറ്റൊരു സിനിമയിലേക്കുള്ള ചാന്‍സ് താന്‍ ചോദിച്ചു വാങ്ങിയിരുന്നുവെന്ന് തുറന്നുപറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തെക്കുറിച്ചാണ് നിവിന്‍ പോളി പറയുന്നത്.
‘ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ കഥ കേട്ടതുമുതല്‍ വിനീതിനുപുറകേ കൂടി ആ വേഷം ചോദിച്ചു വാങ്ങുകയായിരുന്നു. നന്ദിയോടെയും സ്‌നേഹത്തോടെയും മാത്രമേ വിനീതിനെക്കുറിച്ച്‌ പറയാന്‍ കഴിയൂ. വിനീതിനെ പരിചയപ്പെടാന്‍ വേണ്ടി മാത്രമാണ് മലര്‍വാടി സിനിമയുടെ ഓഡിഷന് പോയത്,’ നിവിന്‍ പോളി പറയുന്നു
തന്റെ സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും അഭിമുഖത്തില്‍ നിവിന്‍ പോളി പറയുന്നു. കഥയോടും കഥാപാത്രത്തോടുമുള്ള താത്പര്യം തന്നെയാണ് ഒരു സിനിമയിലേക്ക് അടുപ്പിക്കുന്നത്. കാമുകവേഷങ്ങളിലുള്ള സിനിമകള്‍ വിജയം നേടിയപ്പോള്‍ സമാനവേഷങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ടൈപ്കാസ്റ്റ് ആകാതിരിക്കാനാണ് അപ്പോള്‍ ശ്രദ്ധിച്ചത്. കായംകുളം കൊച്ചുണ്ണിപോലെ വലിയ വിജയം നേടിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായത് ഭാഗ്യമാണ്, നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.