മിഡിൽടൗൺ (ഒഹായോ) ∙ ആറു വയസുകാരനെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തതായി ഒഹായോ പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ബ്രിട്ടനി ഗോസ്നി(29) , കാമുകൻ ജെയിംസ് ഹാമിൽട്ടൻ എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച മകനെയും കൂട്ടി അമ്മ പ്രിബിൾ കൗണ്ടി പാർക്കിൽ എത്തി. കുട്ടിയെ അവിടെ ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. കാറിൽ നിന്നു മകനെ പാർക്കിൽ ഇറക്കി വിട്ടശേഷം കാർ മുന്നോട്ടു എടുക്കുന്നതിനിടയിൽ മകൻ നിലവിളിച്ചു കാറിന്റെ പുറകിൽ കയറി പിടിച്ചു. തുടർന്ന് അതിവേഗത്തിൽ കാറോടിച്ചു പോയ മാതാവ് അരമണിക്കൂറിനുശേഷം പാർക്കിൽ തിരിച്ചെത്തിയപ്പോൾ തലയ്ക്കു പരുക്കേറ്റു മരിച്ചു കിടക്കുന്ന മകനെയാണു കണ്ടത്. ഉടൻ കുട്ടിയെ കാറിൽ കിടത്തി നേരെ മാതാവും കാമുകനും താമസിക്കുന്ന വീടിനു മുകളിലുള്ള മുറിയിൽ കിടത്തി. അടുത്ത ദിവസം അവിടെ നിന്നു മൃതദേഹം ഇരുവരും ചേർന്നു പുഴയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ കുട്ടിയുടെ ശരീരം പുഴയിൽ നിന്നും അന്വേഷണോദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്നു മാതാവിനെതിരെ കൊലപാതകം, മൃതദേഹം ഒളിപ്പിച്ചു വയ്ക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തു. കാമുകനെതിരെ അവസാന രണ്ടു കുറ്റങ്ങളാണ് ചാർ‍ജ് ചെയ്തിരിക്കുന്നത്. വീട്ടിൽ ഉണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെ പൊലീസ് അവിടെ നിന്നു മാറ്റി.