ന്യൂയോർക്ക് ∙ യുഎസ് രാഷ്ട്രീയം ചരിത്രം ആവർത്തിക്കുവാൻ ഒരുങ്ങുകയാണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. ഒരിക്കലും ആവർത്തിക്കുവാൻ താൽപര്യമില്ല എന്ന് എതിരാളികളും മാധ്യമങ്ങളും ഏകപക്ഷീയമായി കണ്ടംപൊട്ടുമാറുച്ചത്തില്‍ അലറിവിളിച്ചു പറഞ്ഞ് നാവ് ഉള്ളിലേക്കിടുന്നതിനു മുൻപ് ഓരോരുത്തരായി മുൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ രക്ഷയ്ക്കെത്തുകയാണ്. സൂചനകൾ ആദ്യമേ ദൃശ്യമായിരുന്നു. വളരെ വീറോടെ ആരംഭിച്ച ഇംപീച്ച്മെന്റ് വിചാരണ സെനറ്റിൽ കടപുഴകി വീണു. ട്രംപ് വീണ്ടും മൽസരിക്കുന്നതിൽ നിന്നും അയോഗ്യനാക്കപ്പെടും എന്ന വിളംബരവും നടപ്പിലായില്ല. ഇതിനിടയിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ താൻപോരിമ വിലസി. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് നേതാക്കൾ തമ്മിലടിച്ചു. ഏതാണ്ടു ആറോഴു വർഷം മുൻപുണ്ടായിരുന്ന പാർട്ടിയുടെ അവസ്ഥ. ഒരു നേതാവിനെയും ആർക്കും അംഗീകരിക്കാൻ കഴിയാതെ വന്നപ്പോഴാണ് പുറത്തു നിന്ന് സ്വന്തം പണസഞ്ചിയുമായി വന്ന് ട്രംപ് പാർട്ടി കയ്യടക്കിയത്. പ്രൈമറികൾ ഓരോന്നായി വി‍ജയിച്ചു. എതിർത്തു നിന്നവർ ഓരോരുത്തരായി ട്രംപ് പാളയത്തിലെത്തി.‌

റിപ്പബ്ലിക്കൻ പാര്‍‍ട്ടി ഇന്ന് അതേ അവസ്ഥയിലാണ്. ഇംപീച്ച്മെന്റിനും അയോഗ്യതയ്ക്കും വേണ്ടി വാദിച്ചിരുന്നവർ ഓരോരുത്തരായി ട്രംപിനേക്കാൾ നല്ലൊരു പ്രസിഡന്റ് സ്ഥാനാർഥി 2024ൽ പാർട്ടിക്ക് ഉണ്ടാകാനില്ല എന്ന യോഗ്യത സർട്ടിഫിക്കറ്റുമായി രംഗത്തെത്തുകയാണ്. ട്രംപിന്റെ പ്രധാന എതിരാളിയായിരുന്ന മിറ്റ് റോംനി ആദ്യമെ ചുവടുമാറ്റി. ഇന്നലെ വരെ ട്രംപിനെ നിശിതമായി വിമർശിച്ചിരുന്ന സെനറ്റ് മൈനോറിറ്റി ലീഡർ മിച്ച് മക്കോണലും കളം മാറി. ഇന്ത്യൻ വംശജയും മുൻ ഗവര്‍ണറും യുഎൻ പ്രതിനിധിയുമായ നിക്കി ഹേലി ട്രംപ് വിമർശകയിൽ നിന്ന് ട്രംപ് സ്തുതിപാഠകയായി. ഹേലിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ ടിക്കറ്റിന് വേണ്ടി മൽസരിച്ചേക്കും. അപ്പോൾ വിമർശനങ്ങൾ നമുക്ക് വീണ്ടും കേൾക്കേണ്ടി വരും. ട്രംപിനൊപ്പം നിലയുറപ്പിച്ച ടെഡ് ക്രൂസ്, മാർക്കോ റൂബിയോ തുടങ്ങിയവരും വൈറ്റ് ഹൗസ് മോഹികളാണ്. പ്രൈമറികളിൽ ഇവരും നിലപാട് മാറ്റിയേക്കും.

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രംപ് നടത്തിയ ധനശേഖരണം അസാധാരണമായിരുന്നു. സംഭാവന നൽക്കുന്നവരുടെ ഓരോ ചെക്കിനും സമാനമായി ട്രംപും തന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു. പിന്നീട് ട്രംപിന്റെ സംഭാവന വർധിപ്പിച്ച് ഒരു ഡോളറിന് സമാനമായി 800 ഇരട്ടി വരെ ട്രംപ് നൽകി എന്നാണ് പ്രചാരണം പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇപ്പോഴും ഈ ധനശേഖരണം തുടരുന്നു, തനിക്കെതിരെയുളള തിരഞ്ഞെടുപ്പ് കേസുകൾ പോരാടാനാണ് ഈ ധനശേഖരണം എന്നാദ്യം പറഞ്ഞിരുന്നു. ഇപ്പോൾ 2024ൽ മൽസരിക്കാനാണ് തുക ശേഖരിക്കുന്നത് എന്ന് പറയുന്നു. ഇതു വരെ എത്ര തുക ശേഖരിച്ചു എന്നോ ബാക്കി എത്ര ഉണ്ടെന്നോ വ്യക്തമല്ല. എന്തായാലും ഈ ധനശേഖരവുമായിട്ടായിരിക്കും ട്രംപ് 2024ൽ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുക.

ട്രംപിൽ മനംമാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് കൺസേർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഗ്രസിൽ ട്രംപ് നടത്തിയ പ്രസംഗത്തിൽ തെളിഞ്ഞു, അമേരിക്ക ഫസ്റ്റ് എന്ന ട്രംപ് നയം തിരുത്തി യുഎസ് വീണ്ടും വലിയ ചെലവിൽ രാജ്യാന്തര സംഘടനകളിൽ അംഗത്വം എടുത്തത് ശ്ലാഘനീയമാണ്. എന്നാൽ രാജ്യാന്തരതലത്തിൽ മറ്റു രാഷ്ട്രങ്ങളെ അംഗീകരിക്കാനും അവരുടെ പങ്ക് അവർക്കു തന്നെ നൽകാനും കാട്ടുന്ന സൻമനസ്സ് പലപ്പോഴും അമേരിക്കക്കുള്ളിൽ ദൃശ്യമല്ല. പല കാര്യങ്ങളിലും പല ഒഴിവുകളിലും ഒന്നോ രണ്ടോ ജനവിഭാഗത്തെ മാത്രമാണ് മാത്രമാണ് പരിഗണിച്ചു കാണുന്നത്.

മാസങ്ങളായി ദൈനംദിന ചെലവുകൾക്കും വീട്ടു വാടകയ്ക്കും താണ വരുമാനക്കാരായ കുടുംബങ്ങൾ സ്റ്റിമുലസ് ചെക്കിലാണ് പ്രതീക്ഷ അർപ്പിച്ചു കഴിയുന്നത്. മാധ്യമങ്ങളിൽ ഈ ചെക്കുകളെക്കുറിച്ച് വലിയ വാർത്തകൾ നൽകാൻ പിആർ വിഭാഗം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ പ്രതീക്ഷ നീണ്ട് നീണ്ട് പോവുകയാണ്. സ്റ്റിമുലസ് ചെക്കിന്റെ ബാക്കി തുക അയയ്ക്കുവാനുള്ള പ്രസ്താവം ഈയാഴ്ച സെനറ്റ് പരിഗണിക്കും. എന്നാൽ എപ്പോൾ ബിൽ പ്രസിഡന്റിന്റെ കയ്യൊപ്പിന് എത്തുമെന്നോ പാസാവുമെന്നോ ചെക്കുകൾ അയച്ചു തുടങ്ങുമെന്നോ വ്യക്തമല്ല. കോൺഗ്രസിൽ നടക്കുന്ന കൂടിയാലോചനകൾ നിന്നോ രണ്ടു പാര്‍ട്ടികളുടെയോ നിലപാടിൽ നിന്നോ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളിലോ റിപ്പബ്ലിക്കൻ നേതാക്കളിലോ ട്രംപിലോ മനംമാറ്റം ഉണ്ടായതായി പ്രകടമല്ല.

ട്രംപ് ഞങ്ങളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതാണ് എന്ന വാദം വിലപ്പോകില്ല എന്ന് യുഎസ് ഡിസ്ട്രിക്ട് ‍ജഡ്ജ് ബെരിൽ ഹവൽ ജനുവരി 6 ലെ കലാപ ആരോപിതരെ ഓർമ്മിപ്പിച്ചു. 250 ൽ അധികം പേരാണ് ഈ കുറ്റത്തിന് വിചാരണ നേരിടുന്നത്. വിചാരണയ്ക്ക് മുൻപ് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഹവൽ ഈ നിരീക്ഷണം നടത്തിയത്. കാപ്പിറ്റോൾ ബിൽഡിംഗ് ആക്രമിച്ചതിന്റെ സെൽഫി എടുക്കുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുകയും ചെയ്തതിനാൽ പൊലീസിന്റെ പക്കൽ തെളിവുണ്ട്.