ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു. മൂന്നാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് സിംഗു അതിര്‍ത്തിയിലാണ് യോഗം. സിംഗു അതിര്‍ത്തില്‍ ചേരുന്ന യോഗത്തില്‍ സമരത്തിന്റെ ഭാവി പരിപാടികള്‍കള്‍ക്ക് രൂപം നല്‍കും. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരാന്‍ തന്നെയാകും തീരുമാനം.

മാര്‍ച്ച് 24 വരെ മഹാ പഞ്ചായത്തുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടരും. മൂന്നാഴ്ചയോളം ചര്‍ച്ചയ്ക്ക് ക്ഷണിക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശബ്ദത സമരത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ സൂചനയാണെന്ന് ഭാരതീയ കിസാന്‍ യുണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി സംയുക്ത കിസാന്‍ മോര്‍ച്ച ഇന്നലെ യോഗം ചേര്‍ന്നിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെയുള്ള സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാഗ്ദാനം ചെയ്തു. ട്രേഡ് യൂണിയന്‍ പണിമുടക്കിന് കിസാന്‍ മോര്‍ച്ചയും പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രത്യേക സമര പരിപാടികള്‍ക്കാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. കര്‍ഷക സമരത്തിന്റെ സാധ്യത കണക്കിലെടുത്ത് ഏപ്രില്‍ അഞ്ചുവരെ ലക്‌നൗ നഗരത്തില്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.