കർഷക സമരത്തെ പിന്തുണച്ചതിനാണ് തന്നെ ഹരിയാന പൊലീസ് വേട്ടയാടിയതെന്ന് നോദിപ് കൗർ പറഞ്ഞു. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അനന്തരവൾ മീന ഹാരിസിന്റെ ട്വീറ്റിലുടെ അന്തർ ദേശിയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട പെൺകുട്ടിയാണ് നോദീപ് കൗർ.

ജനുവരി 12 ന് ശേഷമുള്ള ദിന രാത്രങ്ങളെ ഒർക്കുമ്പോൾ നോദിപിന് ഇപ്പോഴും ഭീതി അകന്നിട്ടില്ല. അടിയന്തിരാവസ്ഥക്കാലത്തെ കുറിച്ച് കേട്ടത്, ഹരിയാന പൊലിസ് പീഡന പരമ്പരകളിലൂടെ ജീവിതത്തിൽ കാട്ടിത്തന്നതായി നോദിപ് പറയുന്നു. വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെ അറസ്റ്റ് ചെയ്ത തന്നെ പൊലീസ് അതികൂരമായി മർദ്ദിച്ചുവെന്ന് നോദീപ് കൗർ പറഞ്ഞു.

‘തലമുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുമായിരുന്നു പൊലീസ്. പൊലീസ് മർദനത്തിൽ കൈക്കും കാലിനും ഒടിവുകളും ചതവുകളുമുണ്ട്. ഇടത്തെ കാലിനും നഖത്തിനും, വലത്തെ കാലിന്റെ വിരലുകൾക്കും ഒടിവും ചതവുമുണ്ട്. കൈകളിലും ചതവുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ പോലും വടിവച്ച് അടിച്ചു’- നോദീപ് ദേശിയ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് മർദനം കാരണം കുറേ ദിവസത്തേക്ക് നടക്കാൻ പോലും സാധിച്ചില്ലെന്ന് നോദീപ് പറയുന്നു. താൻ ദളിത് ആണെന്നും അതുകൊണ്ട് അതുപോലെ പെരുമാറണമെന്നുമായിരുന്നു പൊലീസിന്റെ ആക്രോശം. ഗട്ടറുകൾ വൃത്തിയാക്കേണ്ട നിങ്ങൾക്ക് ഉന്നതർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള അവകാശം ആരാണ് നൽകിയതെന്നും പൊലീസ് ചോദിച്ചു.

അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അനന്തരവൾ മീന ഹാരിസിന് നോദീപ് കൌറിന്റെ കസ്റ്റഡിയെ കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് വിഷയം അന്തർ ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സിംഗുവിലെ കർഷക സമര വേദിയിൽ നിന്നാണ് നോദിപിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് നോദിപ് കൗർ കർണ്ണാൽ ജയിലിൽ നിന്ന് മോചിതയായത്.