കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ഉടന്‍ കൊറോണ വാക്‌സിന്‍ എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷന് കേരളം സജ്ജമാണ്. എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നാണ് അഭിപ്രായം. സ്വകാര്യ മേഖലയെ കൂടെ വാക്‌സിനേഷന്‍ പ്രക്രിയയില്‍ പങ്കാളികളാക്കുമെന്നും കെകെ ശൈലജ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. മോദി വാക്‌സിന്‍ സ്വീകരിച്ചത് സന്തോഷകരമായ കാര്യമാണ് എന്ന് കെകെ ശൈലജ പറഞ്ഞു. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അന്നുതന്നെ തങ്ങള്‍ എടുക്കാന്‍ തയ്യാറായിരുന്നു. ജനപ്രതിനിധികളുടെ ഊഴം വരുമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറിയത്. മുഖ്യമന്ത്രിയും വാക്‌സിന്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.