ന്യൂ ഓർലിയൻസ് (ലൂസിയാന ) ∙ മാസ്ക് ധരിക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കം തീർക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. ന്യൂ ഓർലിയൻസ് ഹൈസ്കൂളിൽ ബാസ്കറ്റ് ബോൾ മത്സരം നടക്കുന്നതിനിടയിൽ മാസ്ക് ധരിക്കാതെ അകത്തു പ്രവേശിക്കാൻ ശ്രമിച്ച ആളെ സ്കൂൾ ജീവനക്കാരൻ തടഞ്ഞു. ഇതേ തുടർന്നുണ്ടായ മൽപിടിത്തം ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പുറത്തേക്ക് കൊണ്ടു പോകുന്നതിനിടയിൽ ഒളിച്ചുവച്ച തോക്കെടുത്തു പ്രതി അദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. ജോൺ ഷാലർ ഹോൺ (35) എന്ന ആളാണു സെക്കന്റ് സിറ്റി കോർട്ട് കോൺസ്റ്റബിൾ മാർട്ടിനസ് മിച്ചുവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.

സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന 39 കാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും മറ്റും തട്ടിയെടുത്ത ശേഷമാണ്, കളി നടക്കുന്ന സ്കൂൾ പരിസരത്തേക്ക് എത്തിയത്. മാസ്ക്ക് ധരിക്കാതെ അകത്തു പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ സ്കൂൾ ജീവനക്കാരനുമായി ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മൽപിടുത്തം ഉണ്ടാകുകയും ചെയ്തു. ഇത് കണ്ടുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥൻ മാർട്ടിസ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് ഷാലൽ ഹോണിനെ പുറത്തേക്ക് കൊണ്ടു പോകുമ്പോൾ വെടിയുതിർക്കുകയായിരുന്നു.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു കൊലപാതകത്തിനും കവർച്ചയ്ക്കും കേസ്സെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണം ഡിപ്പാർട്ട്മെന്റിനെ ആകെ നിരാശയിലാഴ്ത്തിയതായി പൊലീസ് ചീഫ് കിർക്ക് പ്രസ്തവാനയിൽ പറഞ്ഞു.