പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് നരേന്ദ്ര മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും എത്ര വേഗതയിലാണ് പ്രവര്‍ത്തിച്ചതെന്നത് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. കൊവിഡ് മുക്തമായ ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് രാജ്യത്ത് തുടക്കമാകും. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുക.

ജനുവരി 16 മുതല്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കി. രണ്ടാംഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.