തൊടുപുഴ : പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പില്‍ നിന്ന് ആര്‍മി ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ഇടപാട് വഴി പണം തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ 25നാണ് സംഭവം നടന്നത്. തൊടുപുഴയിലുള്ള ഓള്‍റൈറ്റ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് തട്ടിപ്പിന് ഇരയായത്. ഇവരുടെ കൈയ്യില്‍ നിന്ന് പതിനായിരം രൂപയാണ് നഷ്ടമായത്.

കാശ്മീര്‍ അതിര്‍ത്തിയില്‍ ജോലി നോക്കുന്ന ആര്‍മി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇവന്റ് മാനേജ്മെന്റിനെ ഒരാള്‍ വിളിച്ചത്. ഓണ്‍ലൈന്‍ വഴിയുള്ള പരസ്യം കണ്ടിട്ടാണ് വിളിക്കുന്നതെന്നും, മേയ് 10ന് തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്ത് നടക്കുന്ന തന്റെ മകളുടെ പിറന്നാള്‍ സത്കാരത്തിന് പാര്‍ട്ടി നടത്തണമെന്നുമാണ് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടത്. അഡ്വാന്‍സിനായി പണം അടയ്ക്കാന്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വിവരവും ഇവര്‍ വാങ്ങി.

തുടര്‍ന്ന് കണ്‍ഫര്‍മേഷനായി അഞ്ചു രൂപ അയയ്ക്കാന്‍ ആര്‍മി ഉദ്യോഗസ്ഥന്റെ മാനേജര്‍ എന്ന് അവകാശപ്പെട്ട് വിളിച്ചയാള്‍ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച്‌ അഞ്ചു രൂപ അയയ്ക്കുകയും തിരികെ 10രൂപ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പുകാര്‍ ഒരു മെസേജ് അയയ്ക്കുകയും കണ്‍ഫര്‍മേഷന്‍ കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കണ്‍ഫര്‍മേഷന്‍ കൊടുത്ത ഉടന്‍ തന്നെ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കപ്പെട്ടതായി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് ഉടമ രാഹുല്‍ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. സംഭവത്തില്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.