നിർബന്ധിത മതപരിവർത്തന നിരോധന നിയമം മുസ്ലിം വിരുദ്ധമല്ല എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം എല്ലാവർക്കും ബാധകമാണെന്നും ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും യോഗി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യോഗി ആദിത്യനാഥിൻ്റെ പ്രതികരണം.

കഴിഞ്ഞ വർഷം നവംബർ 28നാണ് ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് ഓർഡിനൻസായി നിലവിൽ വന്നത്. രാവിലെ ഗവർണർ ബില്ല് ഓർഡിനൻസായി വിജ്ഞാപനം ചെയ്യുകയായിരുന്നു. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻകൂട്ടി സർക്കാരിനെ അറിയിച്ച് അനുമതി തേടണം എന്നതാണ് നിർദ്ദിഷ്ട ഓർഡിനൻസിലെ പ്രധാന നിർദ്ദേശം.

മതപരിവർത്തനം ആഗ്രഹിയ്ക്കുന്ന ആൾ ഒരു മാസത്തിന് മുൻപ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി അനുമതി വാങ്ങണം. അല്ലെങ്കിൽ ആറ് മുതൽ മൂന്ന് വർഷം വരെ ആകും ശിക്ഷ ലഭിയ്ക്കുക. ഏതെങ്കിലും വിധം ഉള്ള നിർബന്ധിത മതപരിവർത്തനം നടന്നു എന്ന് പരാതി ഉയർന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വർഷത്തെ ജയിൽ വാസവും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.